ജനപ്രിയ പോസ്റ്റുകള്‍‌

2011 മേയ് 29, ഞായറാഴ്‌ച

കൗതുക വാര്‍ത്തകള്‍


കടുവയെ പിടിക്കാന്‍ ഇറങ്ങിയ 'കിടുവ'കള്‍ പിടിച്ചതു പുലിവാല്‌                           
കടുവയെ കണ്ടെന്ന്‌ ആരോ ഫോണ്‍ വിളിച്ചറിച്ചതിനെത്തുടര്‍ന്ന്‌ രംഗത്തിറങ്ങിയതായിരുന്നു ഇംഗ്ലണ്ടിലെ പോലീസ്‌. ഹെലികോപ്‌റ്ററുകളും ആയുധധാരികളായ സുരക്ഷാസൈനികരെയും കടുവയെ കണ്ടെന്ന്‌ പറഞ്ഞ സ്‌ഥലത്ത്‌ പോലീസ്‌ വിന്യസിപ്പിച്ചു. സമീപത്തുള്ള മൃഗശാലയില്‍നിന്നു രക്ഷപെട്ടതാവാം ഈ കടുവയെന്നു കരുതിയ പോലീസ്‌ സഹായത്തിനായി മൃഗശാലാ ആധികൃതരെയും വിളിച്ചുവരുത്തി. 

ഒടുവില്‍ തോക്കുകളും വമ്പന്‍ വലകളുമായി കടുവയെ കൂട്ടിലാക്കാന്‍ സമീപിച്ച പോലീസ്‌ കണ്ടതോ ഒരു കളിപ്പാവയേയും. യഥാര്‍ഥ കടുവയുടെ വലുപ്പത്തിലുള്ള പാവയെയാണ്‌ പോലീസിനു കണ്ടെത്താനായത്‌. ഹാംഷെയറിലെ ഹെഡ്‌ജ് എന്‍ഡിലാണ്‌ സംഭവം. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി സമീപവാസികളോട്‌ വീടുകളില്‍നിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ പോലീസ്‌ അറിയിച്ചിരുന്നു. ഒടുവില്‍ കടുവകിടന്ന സ്‌ഥലം വളഞ്ഞ പോലീസ്‌ കടുവയെ ഓടിച്ചു വലയില്‍ കുടുക്കാനായി വെടിപൊട്ടിക്കുകയായിരുന്നു. 

വെടിയൊച്ച കേട്ടിട്ടും കടുവ കുലുങ്ങാത്തതിനെ തുടര്‍ന്ന്‌ പോലീസിനു സംശയം തോന്നുകയായിരുന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ പാവക്കടുവയാണിതെന്ന്‌ പോലീസിനു മനസിലായത്‌. ആരുകണ്ടാലും യഥാര്‍ഥ കടുവയെ വെല്ലുന്ന പാവക്കടുവയായിരുന്നു ഇത്‌. ഒടുവില്‍ കളിപ്പാവയേയും വേട്ടയാടി പോലീസ്‌ മടങ്ങുകയായിരുന്നു.





മൊബൈല്‍ ഫോണ്‍ തിരികെവാങ്ങാന്‍എത്തിയമോഷ്‌ടാവ്‌കുടുങ്ങി
സ്വര്‍ണമാല മോഷ്‌ടിച്ചിട്ടോടിയ മോഷ്‌ടാവിനു മൊബൈല്‍ നഷ്‌ടപ്പെട്ടാലോ. ഒരു ഫോണല്ലേ അത്‌ പോകട്ടെയെന്നു കരുതി സാധാരണ മോഷ്‌ടാക്കള്‍ രക്ഷപെടുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍, ചെന്നൈയിലെ ഒരു മോഷ്‌ടാവ്‌ മോഷണ സ്‌ഥലത്തുവച്ച്‌ നഷ്‌ടപ്പെട്ട തന്റെ മൊബൈല്‍ ഫോണ്‍ അന്വേഷിച്ച്‌ തിരികെയെത്തിയപ്പോള്‍ പോലീസ്‌ പിടിയിലാവുകയായിരുന്നു.

ചെന്നൈയിലെ റോയിപ്പേട്ടയിലായിരുന്നു സംഭവം. എഐഎഡിഎംകെ എംഎല്‍എയായ പഴകറുപ്പൈയ്യയുടെ വീട്ടില്‍ എത്തിയ മോഷ്‌ടാവ്‌ എംഎല്‍എയുടെ ഭാര്യയായ കമലാക്ഷിയുടെ കഴുത്തില്‍നിന്നു മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു. പഴകറുപ്പൈയ്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മോഷ്‌ടാവ്‌ മാല പറച്ച്‌ ഓടവേ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എംഎല്‍എയുടെ വീട്ടില്‍ നഷ്‌ടപ്പെടുകയായിരുന്നു. കുറേ ദൂരം ഓടിയശേഷമാണ്‌ മൊബൈല്‍ നഷ്‌ടപ്പെട്ടകാര്യം മോഷ്‌ടവ്‌ മനസിലാക്കുന്നത്‌. മൊബൈല്‍ പോലീസിനു ലഭിച്ചാല്‍ താന്‍ കുടുങ്ങുമെന്ന്‌ മനസിലാക്കിയ മോഷ്‌ടാവ്‌ തിരികെ എംഎല്‍എയുടെ വീട്ടിലെത്തുകയായിരുന്നു. മോഷ്‌ടാവ്‌ വാതിലില്‍ മുട്ടിയെങ്കിലും എംഎല്‍എയുടെ ഭാര്യ വാതില്‍ തുറക്കാന്‍ തയാറായില്ല. മാല തിരികെ തരാം പകരം തന്റെ മൊബൈല്‍ ഫോണ്‍ നല്‍കണമെന്നായിരുന്നു മോഷ്‌ടാവിന്റെ ആവശ്യം. എന്നാല്‍, എംഎല്‍എയുടെ ഭാര്യ ഈ ആവശ്യം നിഷേധിക്കുകയായിരുന്നു. മോഷണവിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഭവസ്‌ഥലത്ത്‌ എത്തിയപ്പോള്‍ മോഷ്‌ടാവ്‌ ഓടി രക്ഷപെട്ടു. പക്ഷേ, മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ മോഷ്‌ടാവിനെ പോലീസ്‌ പിടികൂടുകയായിരുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ